കുടിവെള്ളക്ഷാമം പരിഹരിക്കാനും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാക്കാനും പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്: കാര്യക്ഷമതാ പരിശോധന ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കുടിവെള്ളക്ഷാമം പരിഹരിക്കാനും  4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാക്കാനും പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്:  കാര്യക്ഷമതാ പരിശോധന ആരംഭിച്ചു

കാസര്‍കോട്: തേജസ്വിനി പുഴയില്‍ നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ കാര്യക്ഷമതാ പരിശോധന ആരംഭിച്ചു. 65 കോടി രൂപ ചെലവില്‍ നബാര്‍ഡ് സഹായത്തോടെ സംസ്ഥാന ഇറിഗേഷന്‍ വകുപ്പാണ് 227 മീറ്റര്‍ നീളത്തിലും എട്ട് മീറ്റര്‍ വീതിയിലും ഷട്ടര്‍ കംബ്രിഡ്ജ് നിര്‍മ്മിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന 17 ഷട്ടറുകളാണ് ഇവിടെ ഉള്ളത്.

പാലായി ഷട്ടര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ പത്തോളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുകയും 4800 ഹെക്ടര്‍ കൃഷിയിടത്തിലെ ജലസേചനം സുഗമമാവുകയും ചെയ്യും. ഗതാഗത രംഗത്തും ടൂറിസം രംഗത്തും വലിയ മുന്നേറ്റമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാവുക.

റഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ കാര്യക്ഷമതാ പരിശോധന വേളയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി വത്സലന്‍, വൈസ് പ്രസിഡന്റ് എം. ശാന്ത, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി.ലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ബി ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തംഗം എം പ്രശാന്ത്, കൗണ്‍സിലര്‍ പി.ഭാര്‍ഗ്ഗവി, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. രമേശന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.മധുസൂദനന്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ നസീര്‍, ഓവര്‍സിയര്‍മാരായ വിനോദ് കുമാര്‍, സൗമ്യ,ദിനേശന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി. കുഞ്ഞിക്കണ്ണന്‍, പി.മനോഹരന്‍, സി.സി.കുഞ്ഞിക്കണ്ണന്‍, കെ.പി.ഗോപാലന്‍, പി.അഖിലേഷ്, നഗരസഭാ സെക്രട്ടറി ശിവജി.സി.കെ, നഗരസഭാ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃക്കരിപ്പുര്‍ എം.എല്‍.എ എം.രാജഗോപാലന്‍, മുന്‍ എം.പി. പി.കരുണാകരന്‍, ജില്ലയിലെ രാഷ്ട്രീയ നേതൃത്വം എന്നിവര്‍ മുന്‍കൈ എടുത്ത് 2018 ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

0Shares