
റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇന്ത്യയുടെ പതാകയേന്തി ഉക്രൈനിലെ പാകിസ്താൻ വിദ്യാർത്ഥികൾ. ഇമ്രാൻ ഖാൻ നയിക്കുന്ന പാക് സർക്കാർ പാകിസ്താനിൽ നിന്നുള്ള വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കാതെ കൈയ്യും കെട്ടി നിൽക്കുന്നത് തുടർന്നതോടെയാണ് ജീവൻ രക്ഷിക്കാൻ വിദ്യാർത്ഥികൾ വിചിത്രമായ വഴി തേടേണ്ടി വന്നത്.

ഇമ്രാൻ സർക്കാരിൻ്റെ നിസംഗത ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇതിനിടെയാണ് ഉക്രൈനിൽ നിന്നും പ്രാണരക്ഷാർത്ഥം പാലായനം ചെയ്യുന്ന പാകിസ്താൻ വിദ്യാർത്ഥികൾ യാത്രയ്ക്കായി ഇന്ത്യൻ പതാകയിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദത്തെ തുടർന്ന് ഇന്ത്യക്കാർക്ക് നേരെ ആയുധമെടുക്കില്ലെന്ന് റഷ്യ അറിയിച്ചിരുന്നു.
ഇന്ത്യൻ പതാക പതിപ്പിച്ച വാഹനങ്ങൾക്ക് യുദ്ധഭൂമിയിലൂടെ സഞ്ചരിക്കാൻ ഭയക്കേണ്ടാത്ത എന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ഘട്ടത്തിലാണ് സ്വന്തം ജീവൻ രക്ഷിക്കാൻ അയൽരാജ്യമായ ഇന്ത്യയുടെ പതാകയെ പാക് വിദ്യാർത്ഥികൾക്ക് ആശ്രയിക്കേണ്ടി വന്നിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നിരിക്കുകയാണ്. ഉക്രൈനിൽ നിന്നും പാക്‌സിതാനിലെ സ്വകാര്യ ചാനലിനോട് സംസാരിക്കുന്ന പാകിസ്താൻകാരായ വിദ്യാർത്ഥികളാണ് തങ്ങളുടെ അവസ്ഥ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
പാക് സർക്കാർ മുൻകൈയ്യെടുത്ത് ഒന്നും രക്ഷാപ്രവർത്തനം നടത്താത്തത് വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് വീഡിയോയിൽ പറയുന്നു. ഉക്രൈനിൽ നിന്നും രക്ഷപ്പെട്ട് അതിർത്തിയിലേക്ക് എത്താനായി ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് പാക് പൗരന്മാർ ഇന്ത്യൻ പതാക പതിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ യാത്ര ചെയ്ത് അയൽ രാജ്യങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുകയാണെന്നും ‘ഭാരത് മാതാ കി ജയ്’ വിളിച്ചാണ് യാത്ര ചെയ്യുന്നതെന്നും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടയാൾ ചാനൽ അവതാരകയോട് പറയുന്നുണ്ട്.
