
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കി കേന്ദ്രസർക്കാർ. ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

രോഗികൾ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണം. തിരിച്ചറിയൽ കാർഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിർദേശം. ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ലെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.
രോഗ ലക്ഷണങ്ങൾ ഉള്ളവരെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കണം. ഗുരുതര ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹെൽത്ത് സെന്ററിലും. ഗുരുതര ലക്ഷണം ഉള്ളവരെ ഡെഡിക്കേറ്റഡ് കൊവിഡ് ഹോസ്പിറ്റലിലും ആണ് പ്രവേശിപ്പക്കേണ്ടതെന്നും കേന്ദ്രസർക്കാരിന്‍റെ മാർഗനിർദേശത്തിൽ പറയുന്നു.
