സോളാർ കേസിൽ ഗൂഢാലോചന; സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം, നിയമവശം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സോളാർ കേസിൽ ഗൂഢാലോചന; സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം, നിയമവശം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസിൽ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോർട്ടിലെ കണ്ടെത്തലിൽ അന്വേഷണം വേണമെന്ന അടിയന്തരപ്രമേയം ചർച്ച ചെയ്ത് നിയമസഭ. ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതിന് സർക്കാരിന് ഒരു പ്രയാസവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അധികാരത്തിൽ എത്തി മൂന്നാം ദിവസം മുഖ്യമന്ത്രി പരാതികാരിയെ കണ്ടതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദല്ലാൾ നന്ദകുമാറാണ് ഇടനില നിന്നത്. 50 ലക്ഷം രൂപ നൽകിയാണ് ദല്ലാൾ നന്ദകുമാർ പരാതിക്കാരിയിൽ നിന്ന് കത്ത് വാങ്ങിയത്. പക്ഷേ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിന്നീട് പരാതി എഴുതി വാങ്ങി സി.ബി.ഐയ്ക്ക് വിടുകയായിരുന്നവെന്നും സതീശൻ പറഞ്ഞു.

എന്നാൽ, ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്‌ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ദല്ലാൾ നന്ദകുമാർ തന്നെ വന്നു കണ്ടിട്ടില്ല. മറ്റു പലയിടത്തും പോകുമെങ്കിലും തന്നെ വന്നു കാണാൻ അയാൾ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ദല്ലാൾ ഡൽഹി കേരള ഹൌസിൽ വച്ച് തൻ്റെ അടുത്തു വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞയാളാണ് താൻ. സതീശൻ അങ്ങനെ പറയുമോ എന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന ആരോപണങ്ങൾക്ക് കെ.ബി ഗണേഷ് കുമാറും മറുപടി നൽകി. ആരോപണം ഉന്നയിക്കുന്നവർ താൻ സി.ബി.ഐയ്ക്ക് കൊടുത്ത മൊഴി കൂടി കാണണം. സി.ബി.ഐ ഉമ്മൻചാണ്ടിയെ കുറിച്ചും ഹൈബി ഈഡനെ കുറിച്ചും അന്വേഷിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന മറുപടിയാണ് നൽകിയത്.

പരാതിക്കാരിയുടെ കത്ത് താൻ കണ്ടിട്ടില്ല. കത്ത് കണ്ട പിതാവ് ആർ.ബാലകൃഷ്ണപിള്ള ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലെന്ന് പറഞ്ഞിരുന്നു. ഗണേഷ് കുമാറിനെ ഒന്നും കാണിച്ച് പേടിപ്പിക്കേണ്ട. രക്ഷിക്കണമെന്ന് വിളിച്ച് അപേക്ഷിച്ച ആളുകൾ ഇപ്പോഴും സഭയിൽ ഉണ്ട്. തത്കാലം പേര് പറയുന്നില്ലെന്നും നിർബന്ധിച്ചാൽ പറയാമെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു.

0Shares