സ്വർണക്കടത്ത് അന്വേഷണം സി.ബി.ഐക്ക് വിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്; ആരോപണങ്ങൾ അടിസ്ഥാനവും അസ്ഥിവാരവുമില്ലാതെ കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരമെന്ന് മുഖ്യമന്ത്രി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വർണക്കടത്ത് അന്വേഷണം സി.ബി.ഐക്ക് വിടാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്; ആരോപണങ്ങൾ അടിസ്ഥാനവും അസ്ഥിവാരവുമില്ലാതെ കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരമെന്ന് മുഖ്യമന്ത്രി

സി.പി.എമ്മും ബി.ജെ.പിയും ചെല്ലും ചെലവും കൊടുത്തു വളർത്തിയവർ പറയുന്ന വാക്കുകൾക്ക് കോൺഗ്രസിനെതിരേ തിരിയുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വി.ഡി സതീശൻ. യു.ഡി.എഫ് ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും ആരോപണങ്ങൾ സി.ബി.ഐക്ക് വിടാൻ ഒരുക്കമാണോ എന്നും സതീശൻ ചോദിച്ചു.

സ്വർണക്കടത്തു.കേസിൽ പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. സംഘപരിവാർ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നവരുടെ വാക്കുകൾക്ക് സഭാതലത്തിൽ മുഴക്കം നൽകാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. ഒരു പ്രശ്നത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനുമായി ഇടനിലക്കാർ സംസാരിച്ചതിൻ്റെ ഉത്തരവാദിത്തം സർക്കാരിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. സ്പീക്കറുടെ ഡയസിന് മുന്നിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്ര ഏജൻസികളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നത് എന്തിനെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി നൽകവേ മുഖ്യമന്തി ചോദിച്ചു. സ്വർണക്കടത്തു കേസിലെ ആദ്യ തിരക്കഥയ്ക്ക് ജനങ്ങൾ തിരിച്ചടി നൽകി.

യുക്തി നോക്കാതെ തിരക്കഥയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുകയാണ് ഇപ്പോൾ. അടിസ്ഥാനവും അസ്ഥിവാരവുമില്ലാതെ കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരം ഒരിക്കൽ തകർന്നു. വീണ്ടും തകരുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ എന്തുണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങൾ എങ്ങനെയാണ് പ്രതിപക്ഷത്തിന് ലഭിച്ചത് എന്നും മൊഴി തിരുത്തിയാൽ മാത്രം തീരുന്ന ഒന്നാണോ സ്വർണക്കടത്ത് കേസ് എന്നും മുഖ്യമന്ത്രി ചോദിച്ചു. ആദ്യമായല്ല സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകുന്നത്. മൊഴി തിരുത്തിക്കാൻ ഇടലക്കാർ എന്നത് കെട്ടുകഥയാണെന്നും 164 തിരുത്തിക്കാൻ സർക്കാർ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares