
അവിശ്വാസ പ്രമേയത്തിൽ പാർലമെന്റ് വോട്ടെടുപ്പിന് മുന്നോടിയായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് രാജിവയ്ക്കാൻ പ്രതിപക്ഷം. നിങ്ങൾക്ക് രാജിയല്ലാതെ സുരക്ഷിതമായ മറ്റൊരു വഴിയുമില്ലെന്ന് കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പാർലമെന്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇമ്രാന്‍ ഗവണ്‍മെന്റിൻ്റെ രണ്ട് പ്രധാന സഖ്യകക്ഷികളായ മുത്താഹിദ ക്വാമി മൂവ്‌മെന്റും (എം.ക്യു.എം) ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയും (ബി.എ.പി) പ്രതിപക്ഷ മുന്നണിയില്‍ ചേര്‍ന്നതോടെ ഭരണപക്ഷം ന്യൂനപക്ഷമായിക്കഴിഞ്ഞു. ഇതൊടെ രാജിവയ്ക്കാന്‍ ഇമ്രാന്റെ മേല്‍ സമ്മര്‍ദ്ദം ശക്തമാണെങ്കിലും, പാക് പ്രധാനമന്ത്രി അവസാന ഓവറിലെ അവസാന പന്ത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹത്തിൻ്റെ കൂട്ടാളികള്‍ പറയുന്നു.

ഇന്ന് പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ എ95 പ്രകാരം ഷഹബാസ് ഷെരീഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അതില്‍ 161 അംഗങ്ങള്‍ ഒപ്പുവച്ചു. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് ഏപ്രില്‍ 3 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് മുമ്പ് ഇരുപക്ഷവും പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തും.
അതേസമയം അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഇമ്രാൻ ഖാൻ ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പാക് ഫെഡറൽ മന്ത്രി ഫവാദ് ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.
തനിക്കെതിരായ അവിശ്വാസ പ്രമേയം പിന്‍വലിച്ചാല്‍ ദേശീയ അസംബ്ലി പിരിച്ചുവിടുമെന്ന് അദ്ദേഹം പ്രതിപക്ഷത്തെ അറിയിച്ചതായും റിപോർട്ടുണ്ട്. 342 അംഗ അധോസഭയില്‍ തൻ്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഇമ്രാന് വേണ്ടത് 172 വോട്ടുകളാണ്. എന്നാല്‍, 175 എം.പിമാരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്.
