നിശബ്‌ദ പ്രചരണം മണിക്കൂറുകൾ മാത്രം; കേരളം നാളെ വിധിയെഴുതും, നാല് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു, കാസർകോട് കനത്ത ജാഗ്രത

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നിശബ്‌ദ പ്രചരണം മണിക്കൂറുകൾ മാത്രം; കേരളം നാളെ വിധിയെഴുതും, നാല് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു, കാസർകോട് കനത്ത ജാഗ്രത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്‌ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാന്‍ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച്‌ തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഈ മണിക്കൂറുകൾ.

അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികള്‍ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത ജാഗ്രതയിലാണ് കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ.

സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.

0Shares