ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഓണക്കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം; 6.07 ലക്ഷം കിറ്റുകൾ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞ കാർഡുകാർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ മന്ത്രിസഭയോഗ തീരുമാനം. ഇതുപ്രകാരം 5,87,691 എ.എ.വൈ കാർഡ് ഉടമകൾക്കും അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇത്തവണ ഓണക്കിറ്റ് വെട്ടിക്കുറച്ചത്.

കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. 5,87,691 എ.എ.വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.

കഴിഞ്ഞ വർഷം എല്ലാ കാർഡുടമകൾക്കും സർക്കാർ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകിയിരുന്നു. ഇതുവ​ഴി 425 കോടി രൂപയാണ് ചെലവ് വന്നത്. കഴിഞ്ഞ വർഷം 90 ലക്ഷം കാർഡ് ഉടമകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 93.7 ലക്ഷമായി ഉയർന്നു. ഇതിന് പുറമേ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി രൂപ സംസ്ഥാന സർക്കാർ നൽകാനുണ്ട്.

അതേസമയം, ഓണക്കിറ്റിനായി സാധനങ്ങൾ എത്തിക്കേണ്ട സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ്. സാധനങ്ങൾ വിതരണം ചെയ്‌ത വകയിൽ 4389 കോടിയാണ് സർക്കാർ സപ്ലൈക്കോയ്ക്ക് നൽകാനുള്ളത്.

0Shares