
കാസർകോട്: ഫിഷറീസ് വകുപ്പ് മംഗല്‍പാടി, കുമ്പള അജാനൂര്‍ പഞ്ചായത്തുകളില്‍ എട്ട് തരം സാധനങ്ങള്‍ ഉള്‍ക്കൊളളുന്ന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ പഞ്ചായത്തുകളില്‍ സപ്ലൈകോ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഉദുമ പഞ്ചായത്തിലും ഇപ്രകാരം കിറ്റ് സപ്ലൈകോ വിതരണം ചെയ്യുകയും അത് റാറ്റിഫിക്കേഷന്‍ ആയി കമ്മീഷണറേറ്റിനെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . ഈ പ്രവര്‍ത്തികളില്‍ ജില്ലാ കളക്ടറോ കളക്ടറേറ്റിലെ ഏതെങ്കിലും സെക്ഷനുകളോ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്‍പ്പെട്ടിട്ടില്ലാത്തതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു പറഞ്ഞു.

തീരദേശ മേഖലയില്‍ കൊറോണ വ്യാപനം രൂക്ഷമാവുകയാണെങ്കില്‍ സാമൂഹിക അടുക്കളകള്‍ ആരംഭിക്കണമെന്നും അവിടങ്ങളിലേക്ക് ആവശ്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നതിന് ജില്ലാ തല കോറൊണ കോര്‍ കമ്മിറ്റി യോഗം സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമൂഹിക അടുക്കള സ്ഥാപിക്കാത്തതിനാല്‍ പ്രസ്തുത പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
11 ഐറ്റം സാധനങ്ങള്‍ ഉള്‍പ്പെടുന്ന ഓണകിറ്റ് വിതരണം ആഗസ്റ്റ് 13 നാണ് ജില്ലയില്‍ ആരംഭിച്ചത്. ഓണക്കിറ്റ് വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇതിനോടകം കോവിഡ് ബാധിച്ച് ഇരുപതിലധികം മരണം നടന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കിയും 65 ല്‍ അധികവും 10 ല്‍ താഴെയും പ്രായമുള്ളവര്‍ പൊതു ഇടങ്ങളില്‍ നിന്ന് മാറിനിന്നും എല്ലാവരും മാസ്‌ക് മൂക്കും വായും മൂടുന്ന വിധം ഉപയോഗിച്ചും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കും സാമൂഹിക അകലം പാലിച്ചും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.