
തിരുവോണം ബമ്പറടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാർ. സെയ്തലവിയുടെ കുടുംബത്തെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.

ലോട്ടറിയടിച്ചത് മറ്റൊരാൾക്കാണെന്ന് അറിഞ്ഞതോടെ ബന്ധു വീട്ടിലേക്ക് മാറിയ സെയ്തലവിയുടെ കുടുംബത്തെ ഉടൻ പനമരത്തേക്ക് തിരികെ കൊണ്ടുവരുമെന്നും നാട്ടുകാർ അറിയിച്ചു. സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബമ്പറടിച്ചെന്ന് സെയ്തലവി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ അമിതമായ ആഹ്ലാദം സെയ്തലവിയുടെ വാടക വീട്ടിൽ ഉണ്ടായിരുന്നില്ല. ടിക്കറ്റ് കൈയ്യിൽ കിട്ടാതെ പ്രതികരണത്തിനില്ലെന്ന പക്വതയുള്ള നിലപാടായിരുന്നു സെയ്തലവിയുടെ ഭാര്യ സുഫൈറത്തിൻറേത്.
തന്നെ വഞ്ചിച്ച സുഹൃത്ത് അഹമ്മദിനെതിരെ പോലീസിൽ പരാതി നൽകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സെയ്തലവി. അതിനിടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് ആവർത്തിച്ചു. ഇത് തെളിയിക്കാൻ സെയ്തലിവിക്ക് വാട്‌സപ്പിൽ അയച്ചെന്ന് പറയുന്ന വോയ്‌സ് ക്ലിപ്പും അഹമ്മദ് പുറത്തുവിട്ടു.
