
കോട്ടയം: സ്‌പീക്കറുടെ ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍.എസ്.എസ് ഞായറാഴ്‌ച അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. പരാമര്‍ശത്തില്‍ സ്‌പീക്കര്‍ ഖേദം നടത്തണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്‍.എസ്.എസ് തുടര്‍സമര രീതികള്‍ യോഗത്തില്‍ തീരുമാനമാകും എന്നാണ് സൂചന.
പ്രതിഷേധത്തില്‍ ഇതര സംഘടനകളുമായി ചേരണമോ, എന്‍.എസ്.എസ് മാത്രം മതിയോ എന്ന കാര്യത്തിലും തീരുമാനമുണ്ടാകും. എം.വി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്‌പീക്കര്‍ വിഷയത്തില്‍ മാപ്പ് പറയണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എൻ.എസ്.എസ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാണ് എന്‍.എസ്.എസിൻ്റെ പൊതുവികാരം.

അതസമയം, നാമജപയാത്ര നടത്തിയതിന് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ് വൈസ്. പ്രസിഡണ്ട് സംഗീത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി തിങ്കളാഴ്‌ച കോടതി പരിഗണിച്ചേക്കും. തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയൻ്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്.
‘ഞങ്ങള്‍ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാമജപയാത്രയെ തുടര്‍ന്ന് തന്നെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം എന്‍.എസ്.എസ് പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്ത് കണ്ടോണ്‍മെണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് റദ്ദാക്കണമെന്നാണ് സംഗീത് കുമാറിൻ്റെ ഹര്‍ജിയിലെ ആവശ്യം.
നിയമ വിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിൻ്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ മാര്‍ഗ തടസമുണ്ടാക്കിയില്ലെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
