
ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തെത്തിയ ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാംഗ് 5ന് ഇന്ത്യ കൊടുത്തത് എട്ടിൻ്റെ പണി. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് ശ്രീലങ്ക ചൈനീസ് കപ്പലിന് ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിട്ടാല്‍ ഇന്ത്യയുടെ എല്ലാ രഹസ്യങ്ങളും ചോര്‍ത്തിയെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ചൈന.
എന്നാല്‍ ഇസ്രയേല്‍ ടെക്‌നോളജിയുടെ സഹായത്തോടെ ഇന്ത്യയുണ്ടാക്കിയ പ്രതിരോധ മതില്‍ ഭേദിക്കാനുള്ള സാങ്കേതികത്തികവ് ചൈനീസ് ചാരക്കപ്പലിന് ഇല്ലാതെപോയി. 750 കിലോമീറ്ററിനുള്ളിലെ സിഗ്നലുകള്‍ ചോര്‍ത്താന്‍ കഴിവുള്ള യുവാന്‍ വാംഗ് 5 ഉപയോഗിച്ച് കൂടംകുളം ആണവനിലയം, ശ്രീഹരിക്കോട്ട, തുമ്പ, ഐഎസ്ആര്‍ഒ, കൊച്ചി കപ്പല്‍ നിര്‍മാണശാല തുടങ്ങിയ അമ്പതോളം സുപ്രധാന മേഖലകളിലെ സിഗ്നലുകള്‍ ചോര്‍ത്തുന്നതിനായാണ് ചൈന ഹമ്പന്‍ടോട്ട തുറമുഖത്ത് നങ്കൂരമിടുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓഗസ്റ്റ് 16ന് ഹമ്പന്‍ടോട്ടയിലെത്തിയ യുവാന്‍ വാംഗ് 5ന് ഓഗസ്റ്റ് 22 വരെയാണ് നങ്കൂരമിടാന്‍ ശ്രീലങ്ക അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ തമിഴ്‌നാടും കേരളവും കേന്ദ്രീകരിച്ച് ഇന്ത്യ അതീവജാഗ്രത പുലര്‍ത്തി. മാത്രമല്ല ഇസ്രയേല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ പ്രതിരോധ മിസൈല്‍ മതില്‍ പണിതു. ചൈനീസ് കപ്പലിനെതിരെ സാറ്റലൈറ്റ് സിഗ്‌നല്‍ ഷീല്‍ഡിനായി ഇന്ത്യ വലിയ സംവിധാനങ്ങളാണ് ഒരുക്കിയത്. നാല് ഉപഗ്രഹങ്ങളും ഒരു യുദ്ധക്കപ്പലുമാണ് ഇതിനായി ഉപയോഗിച്ചത്.

ജിസാറ്റ് 7 സാറ്റലൈറ്റുകളും, ആര്‍.ഐ സാറ്റ്, എമിസാറ്റ് എന്ന സ്‌പൈ സാറ്റലൈറ്റും ഒപ്പം നാവികസേനയുടെ ആശയവിനിമയ യുദ്ധക്കപ്പലും ഇന്ത്യ വിന്യസിച്ചു. എമിസാറ്റ് ഉപഗ്രഹത്തിലെ കൗടില്യ ഇലക്ട്രോണിക് ഇന്റലിജന്‍സ് പാക്കേജ് ഉപയോഗിച്ചാണ് സിഗ്‌നല്‍ ഷീല്‍ഡിംഗ് നടത്തിയത്. ഇത് ഇസ്രയേല്‍ ടെക്‌നോളജിയാണ്.
ചൈനീസ് ചാരക്കപ്പലുകളില്‍ നിന്നുള്ള നിരീക്ഷണ സിഗ്‌നലുകള്‍ തടയാനും വ്യതിചലിപ്പിക്കാനും ഈ ഷീല്‍ഡിന് കഴിഞ്ഞു. ഇതോടെ വെറുതെ ഹമ്പന്‍ടോട്ടയില്‍ കിടക്കുന്നു എന്നല്ലാതെ ഒരു ചാരപ്പണിയും നടത്താന്‍ ചൈനയ്ക്ക് കഴിഞ്ഞില്ല. മാത്രമല്ല ഇപ്പോള്‍ ചൈന ആകെ പരിഭ്രാന്തിയിലാണ്. യുവാന്‍ വാംഗ് 5ൻ്റെ വിവരങ്ങള്‍ ഇന്ത്യന്‍ നേവി ചോര്‍ത്തി കൊണ്ടുപോകും എന്ന ആശങ്കയിലാണ് അവരെന്ന് സൈനിക വിശകലന വിദഗധര്‍ പറയുന്നു.
