
ആദൂര്‍ / കാസർകോട്: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അടൂര്‍ പാണ്ടി തലയനടുക്കത്തെ മൊയ്‌തുവിൻ്റെ മകന്‍ അബ്ദുള്‍ ഖാദറി(39)നെയാണ് ആദൂര്‍ എസ്.ഐ ബാലു വി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.

അബ്ദുള്‍ ഖാദറിൻ്റെ വീട്ടില്‍ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പരിശോധന. മൂന്നരഗ്രാം ഹാഷിഷ് ഓയിലാണ് പൊലീസ് പിടികൂടിയത്.
പോലീസ് പിടികൂടിയ ഹാഷിഷ് ഓയിൽ അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി ഡി.വൈ.എസ്.പി അറിയിച്ചു. അബ്ദുള്‍ ഖാദര്‍ എറണാകുളം, തിരുവനന്തപുരം, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, ചന്ദ്രന്‍ ചേരിപ്പാടി, സുരേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
