ബാർകോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്, ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ അർജുൻ അംഗമെന്ന് അന്വേഷണ സംഘം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബാർകോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്, ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ അർജുൻ അംഗമെന്ന് അന്വേഷണ സംഘം

കോട്ടയം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ട്, കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ്റെ മകൻ അർജുൻ രാധാകൃഷ്‌ണന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നിർദ്ദേശം.

ഇടുക്കിയിലെ ബാറുമകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അർജുൻ രാധാകൃഷ്‌ണൻ്റെ ഭാര്യാ പിതാവ് ബാർ ഉടമയാണ്. മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ അന്വേഷണവുമായി സഹകരിച്ചില്ല. സഹകരിക്കാത്തത് കൊണ്ടാണ് നോട്ടീസ് നൽകിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

മദ്യനയത്തിന് ഇളവുനൽകാൻ സംസ്ഥാന സർക്കാരിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം. പണം ആവശ്യപ്പെട്ടു കൊണ്ട് ബാർ ഉടമ അനിമോൻ അയച്ച ശബ്‌ദസന്ദേശം പുറത്തു വന്നിരുന്നു. ഡ്രൈ ഡേ പിന്‍വലിക്കല്‍, ബാര്‍ പ്രവര്‍ത്തന സമയം കൂട്ടല്‍ തുടങ്ങിയവ സര്‍ക്കാര്‍ ചെയ്‌തു തരുമ്പോള്‍ തിരികെ എന്തെങ്കിലും ചെയ്യണം അതിനായി പണപ്പിരിവ് വേണമെന്നായിരുന്നു ബാറുടമ അനിമോൻ്റെ ശബ്‌ദ സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

ആരോപണം നിഷേധിക്കുകയാണ് ബാർ ഉടമകളുടെ സംഘടന. തിരുവനന്തപുരത്ത് സംഘടനയുടെ ഓഫീസ് കെട്ടിടം പണിയാനാണ് പണപ്പിരിവ് നടത്തിയതെന്നും സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വിവാദത്തിന് കാരണമെന്നുമാണ് ഭാരവാഹികളുടെ നിലപാട്. പിന്നാലെ ശബ്‌ദ സന്ദേശത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും രംഗത്തെത്തി. അങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതും പലരുടെയും മൊഴിയെടുക്കൽ തുടരുന്നുണ്ട്‌.

0Shares