
ശബരിമലയിലേക്ക്ഹെലികോപ്റ്റര്‍ സര്‍വീസോ, വി.ഐ.പി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി . ആരും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പു വരുത്തണമെന്നും നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിന് ഹെലികോപ്റ്ററടക്കം വി.ഐ.പി ദര്‍ശനം വാഗ്ദാനം ചെയ്ത് എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് എന്ന സ്വകാര്യ കമ്പനി പരസ്യം നല്‍കിയിരുന്നു. സംഭവത്തില്‍ സ്വമേധയ എടുത്ത കേസില്‍ ആണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെ സര്‍വീസ് നടത്തുന്നത് എങ്ങനെ എന്നതുള്‍പ്പെടെ കമ്പനിക്കെതിരെ കോടതി ചോദ്യം ഉന്നയിച്ചു.

ശബരിമലയില്‍ രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിലെ ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. രണ്ട് തരം തീര്‍ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലില്‍ സജീകരിച്ച ഹെലിപ്പാട് താല്‍ക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൊച്ചിയില്‍ നിന്നും നിലയ്ക്കല്‍ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റര്‍ വാഗ്ദാനം ചെയ്തത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറില്‍ നിലക്കലിലെത്തിക്കുന്ന ഭക്തരെ പമ്പയിലെത്തിച്ച് അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയില്‍ കൊണ്ടുപോകുമെന്നും ദര്‍ശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം.
