
ഭർത്തൃവീട്ടിലെ പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് വി.ഡി സതീശൻ പറഞ്ഞു. മോഫിയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഫിയയുടെ ഭർത്താവിനൊപ്പം ഒരു കോൺഗ്രസ് നേതാവും പൊലീസ് സ്റ്റേഷനിൽ പോയിട്ടില്ല. സി.ഐയെ മാറ്റിയെന്ന് പറഞ്ഞ് സർക്കാർ ആദ്യം ജനങ്ങളെ കബളിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിച്ചത് പാർട്ടി നേതാവാണ്. കോൺഗ്രസ് സമരത്തെ തുടർന്നാണ് സി.ഐക്കെതിരെ നടപടിയെടുത്തതെന്നും സതീശൻ പറഞ്ഞു. ഒരു പെൺകുട്ടിപോലും പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെടരുതെന്ന് നിർദേശം നൽകണം. മകൾക്കൊപ്പം ക്യാമ്പയിൻ കോളജുകളിൽ ആരംഭിക്കും.
ക്യാമ്പയിൻ്റെ മൂന്നാംഘട്ടം അൽ അസ്ഹർ കോളേജിൽ നിന്ന് ആരംഭിക്കുമെന്നും സതീശൻ പറഞ്ഞു. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണങ്ങളല്ല കൊലപാതകങ്ങളാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. അമ്മമാർക്ക് പോഷകാഹാരം ലഭിക്കാത്തതാണ് ശിശുമരണത്തിന് കാരണം. ഇതിന് ഉത്തരവാദി സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
