
കത്വ, ഉന്നാവോ ഇരകൾക്കു വേണ്ടി യൂത്ത് ലീഗ് പിരിച്ച തുക വകമാറ്റിയെന്ന ആരോപണത്തിൽ പുതിയ വെളിപ്പെടുത്തൽ. കേരളത്തിൽ നിന്ന് പണം ലഭിച്ചിട്ടില്ലെന്നും പണം നൽകിയെന്ന് പറയുന്ന അഭിഭാഷകനായ മുബീൻ ഫാറൂഖിക്ക് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവുമില്ലെന്ന് കുടുംബത്തിന്‍റെ അഭിഭാഷക ദീപിക സിങ് രജാവത്ത് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് നയിച്ച യുവജനയാത്രയ്ക്കു വേണ്ടി കത്വ ഫണ്ടിൽ നിന്ന് പണം വകമാറ്റിയെന്ന യൂത്ത് ലീഗ് മുൻ ദേശീയ നിർവാഹക സമിതിയംഗം യൂസുഫ് പടനിലത്തിന്‍റെ ആരോപണത്തെ തുടർന്നാണ് വിവാദം തുടങ്ങിയത്.
ഇതുസംബന്ധിച്ച കണക്ക് അവതരിപ്പിച്ചിട്ടില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങളുടെ പരാമർശവും വിവാദം ആളിക്കത്തിച്ചു. ഇതിനു മറുപടിയെന്നോണം അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികൾ കോഴിക്കോട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. കത്വ ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഡ്വ. മുബീൻ ഫാറൂഖിയെ കൊണ്ടുവന്നാണ് യൂത്ത് ലീഗ് മറുപടി നൽകിയത്.
