
കാസർകോട്: കേരളത്തിലെ ഇടത് സർക്കാരിൻ്റെ നവകേരള സദസ്സിന് കാസർകോട്ട് മുന്നോരുക്കങ്ങൾ പൂർത്തിയായി. മഞ്ചേശ്വരം മണ്ഡലത്തിൽ പൈവളികെയിൽ 18ന് ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഉദ്ഘാടനം നടക്കും.
19ന് ഞായറാഴ്‌ച രാവിലെ കാസർകോട് മണ്ഡലത്തിൽ നായന്മാർ മൂലയിൽ സദസ്സ് നടക്കും. തുടർന്ന് രണ്ട് മണിക്ക് ഉദുമ മണ്ഡലത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ മൈതാനത്തിലും നാല് മണിക്ക് ഹൊസ്ദുർഗ് മണ്ഡലത്തിൽ ദുർഗ സ്‌കൂൾ മൈതാനത്തിലും നടക്കും. ആറ് മണിക്ക് തൃക്കരിപ്പൂർ മണ്ഡലത്തിൽ കാലിക്കടവിൽ സദസ്സ് സമാപിക്കും. തുടന്ന് 20ന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

നവകേരള സദസ്സിലേക്ക് 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നുവെന്നും നവകേരള സൃഷ്ടിക്കായുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിനെത്തുന്ന മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ ബസ് ഏര്‍പ്പാടാക്കുന്നതിൻ്റെ പേരില്‍ ആരോപണമുന്നയിക്കുന്നതും പ്രതിപക്ഷത്തിൻ്റെ ദുഷ്ടലാക്കാണ്. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാൻ ആകുമോയെന്നാണ് പ്രതിപക്ഷം നോക്കുന്നതെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു. വലിയ പണച്ചെലവും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ് ബസ് ഏര്‍പ്പെടുത്തുന്നത്.
ബസ് പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിനാല്‍ സര്‍ക്കാരിന് ആസ്‌തികൂടിയാണ്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാതായ പ്രതിപക്ഷം പിടിച്ചുനില്‍ക്കാനാണ് വിവാദങ്ങള്‍ക്ക് പിറകേ പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
നവകേരള സദസ് 19ന് പ്രവൃത്തി ദിനം; ഉത്തരവിറക്കി
കാസർകോട് നവകേരള സദസ് നടക്കുന്നതിനാൽ നവംബർ 19 ഞായറാഴ്‌ച പ്രവൃത്തി ദിനമാക്കി ഉത്തരവ്. കാസർകോട് ജില്ല കലക്ടർ ആണ് ഉത്തരവ് പുറത്തിറക്കിയത്. രണ്ട് ദിവസങ്ങളിൽ നടക്കുന്ന നവകേരള സദസ്സിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു. നവകേരള സദസ്സിന്‍റെ ഉദ്ഘാടനം 18-ാം തീയതിയാണ്.
നവംബർ 19 ഞായറാഴ്‌ച നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. അതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവൻ ജീവനക്കാരും അതാത് മണ്ഡലങ്ങളിലെ നവകേരള സദസ്സിൽ പങ്കെടുക്കണം. സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ്, പ്രവൃത്തി ദിനമാക്കിയതെന്ന് കലക്ടർ വിശദീകരിക്കുന്നു.
