
അടുത്ത തെരഞ്ഞെടുപ്പിലൂടെ ഒരു മൂന്നാം അങ്കത്തിന് തയ്യാറാണെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാരിൻ്റെ എല്ലാ പദ്ധതികളും 100 ശതമാനം പൂർത്തിയാകുന്നതുവരെ വിശ്രമമില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ബറൂച്ചിൽ നടന്ന ഉത്കർഷ് സമരോ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ഒരിക്കല്‍ ഞാനൊരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയപരമായി അദ്ദേഹം എൻ്റെ എതിര്‍ ചേരിയിലാണ്. അദ്ദേഹം എന്നോട് ചോദിച്ചു. രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയില്ലേ ? സര്‍ക്കാരിൻ്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന് മറുപടി നല്‍കി’ മോദി പറഞ്ഞു.

‘അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ല ഈ മോദിയെ ഗുജറാത്തിലെ മണ്ണാണ്ണ് രൂപപ്പെടുത്തിയതെന്ന്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് എൻ്റെ സ്വപ്നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം’ നരേന്ദ്ര മോദി വ്യക്തമാക്കി.
2014ല്‍ താന്‍ ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തിൻ്റെ പകുതിയോളം പേരും ടോയ്ലറ്റുകള്‍, വാക്സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് അകലെയാണെന്ന് മോദി പറഞ്ഞു. ഒരു തരത്തില്‍പ്പറഞ്ഞാല്‍ അവര്‍ക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു.
എന്നാല്‍ നമ്മുടെ പ്രയത്‌നത്തില്‍ സാക്ഷാത്കരിക്കാനായി. ‘ഞാന്‍ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് വന്നത്’ പ്രധാനമന്ത്രി പറഞ്ഞു.
