
കൊല്ലത്ത് നഗ്നപൂജയും മന്ത്രവാദവും നടത്തിയെന്ന പരാതിയുമായി യുവതി. കൊല്ലം ചടയമംഗലത്താണ് സംഭവം. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ‘കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതല്‍ അബ്ദുള്‍ ജബ്ബാര്‍ എന്ന പറഞ്ഞ ഒരാള്‍ ഇവിടെയുണ്ട്. അവന്‍ നിരന്തരം എന്നെ പീഡിപ്പിക്കുകയും അവന് വേണ്ടിയിട്ട് വാക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്നത് എൻ്റെ ഭര്‍ത്താവ് ഷാലുവും അമ്മയും സഹോദരി ശ്രുതിയുമാണ്. അവളാണ് എല്ലാവര്‍ക്ക് മുന്നിലും കാഴ്ചവെക്കാന്‍ നിര്‍ബന്ധിക്കുന്നത്.

അതോടൊപ്പം ഒരു സിദ്ധിഖുമുണ്ട്. അവന്‍ എൻ്റെ വസ്ത്രം വലിച്ച്കീറിയപ്പോള്‍ അത് മന്ത്രവാദത്തിൻ്റെ ഭാഗമാണെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്ന്’- പീഡനത്തിനിരയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. 2016ല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിലപാട് മാറ്റിയത്.
2016ലാണ് ചടയമംഗലം സ്വദേശിയും യുവതിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിന് പിന്നാലെ മന്ത്രവാദത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. നഗ്നപൂജയ്ക്കായി നിര്‍ബന്ധിച്ചതായും അതിന് തയ്യാറാകാത്തതിൻ്റെ പേരില്‍ പലപ്പോഴും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
