
കാസർകോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി സി.നബീനും (34) അറസ്റ്റില്‍. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു. കഴിഞ്ഞ ദിവസം ചേളാരിയിലെ താമസ സ്ഥലത്ത് നിന്നാണ് ആദൂര്‍ ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നബീനിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കാസര്‍കോട്ട് എത്തിച്ചു. തട്ടിപ്പില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
നബീന്‍ വെളിപ്പെടുത്തിയവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം ഇവരെയും കേസില്‍ പ്രതികളാക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്‌ദുല്‍ ജബ്ബാറാണ് കാറഡുക്ക സഹകരണസംഘം തട്ടിപ്പില്‍ ഇടനിലക്കാരനായി നിന്ന് പണം കൈക്കലാക്കുകയും ഈ പണം മറിച്ചുനല്‍കാന്‍ നബീനിനെ ഉപയോഗിക്കുകയും ചെയ്‌തതെന്ന് വ്യക്തമായി.

നേരത്തെ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നബീന്‍ കാസര്‍കോട്ട് നിന്നടക്കം കോടികള്‍ തട്ടിയെടുത്തിരുന്നു. നബീനിനെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
നേതാവ് ഇടപ്പെട്ടത് സംബന്ധിച്ചും അന്വേഷണം
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാന്‍ പൊലീസ് വിളിപ്പിച്ചയാളുമായി ഒരു പ്രമുഖ നേതാവ് കൂടിക്കാഴ്‌ച നടത്തിയ സൂചന കൂടി പുറത്തുവന്നതോടെ ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ നേതാവ് കാസര്‍കോട്ടെ പ്രമുഖ ഹോട്ടലില്‍ എത്തിയെന്നും ഇവിടെ വെച്ചാണ് കൂടിക്കാഴ്‌ച നടത്തിയതെന്നുമാണ് വിവരം.
ജില്ലാ ക്രൈംബ്രാഞ്ചും ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പൊലീസ് സ്‌ക്വാഡുമാണ് കാറഡുക്ക തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്നത്. റിമാണ്ടില്‍ കഴിയുന്ന സഹകരണസംഘം സെക്രട്ടറി കര്‍മ്മന്തൊടി ബാളക്കണ്ടത്തെ കെ.രതീഷിനെയും അബ്‌ദുല്‍ ജബ്ബാറിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തു.
