
തിരുവനന്തപുരം: മോദി ഭരണത്തിൽ ഓരോ മണിക്കൂറിലും ഓരോ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ. മണിപ്പൂരിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ മോദി മിണ്ടിയില്ലെന്നും, ആ പ്രധാനമന്ത്രിയാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നതെന്നും എ.കെ.ജി സെൻ്റെറിൽ നടന്ന വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ കുറിച്ചും വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു.

വിഷയത്തിൽ കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. ഈ നിലപാടിൽ നിന്ന് മാറാൻ കോൺഗ്രസ് തയ്യാറല്ല. മതനിരപേക്ഷ ഉള്ളടക്കത്തോട് കൂടി ഈ വർഗീയതയെ ചെറുക്കാൻ കഴിയണം. ഇത് കോൺഗ്രസ് തിരിച്ചറിയണം, -ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ സ്ത്രീകളോടുള്ള നിലപാട് എന്താണെന്ന് ചോദിച്ച എം.ഗോവിന്ദൻ മാസ്റ്റർ വനിതാ സംവരണ ബിൽ വോട്ട് തട്ടുന്നതിന് വേണ്ടിയുള്ള ബി.ജെ.പി തന്ത്രമാണെന്നും, ഗുസ്‌തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുന്നുവെന്നും വ്യക്തമാക്കി.
സ്ത്രീ സുരക്ഷയിൽ പ്രസംഗമല്ലാതെ വ്യക്തമായ നിലപാട് ബി.ജെ.പി ഗവൺമെണ്ട് സ്വീകരിക്കുന്നില്ലെന്നും, ഫാസിസത്തിലേക്ക് ആണ് ഇവരുടെ യാത്രയെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
