
സി.പി.എം സംസ്ഥാന സെക്രട്ടറിയും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളുടെ മന്ത്രിയുമായ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. ആരോഗ്യ സംബന്ധമായ പ്രശ്നത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാന രാജിവച്ചതിന് തുടർന്ന് പാർട്ടി ചുമതല എം. വി ഗോവിന്ദന് ഏൽപ്പിക്കുകയായിരുന്നു.
പകരം മന്ത്രി സ്ഥാനത്തേക്ക് സ്പീക്കർ എം. ബി രാജേഷിനെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
എം.ബി രാജേഷ് സംസ്ഥാന നിയമസഭയുടെ സ്പീക്കർ സ്ഥാനം ഒഴിയുന്നതോടെ എ. എൻ ഷംസീറിനെ സ്പീക്കറായി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം ആര് മന്ത്രിയാകുമെന്നതിനെ കുറിച്ച് തീരുമാനമായില്ല. തൃത്താലയിൽ നിന്നുള്ള എം.എൽ.എയാണ് എം.ബി രാജേഷ്. രണ്ട് തവണ ലോക്സഭ അംഗമായിരുന്ന രാജേഷ് 2019 തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. തുടർന്ന് കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തൃത്താലയിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട വി.ടി ബലറാമിനെ തോൽപ്പിച്ചാണ് നിയമസഭിലേക്കെത്തുന്നത്.
