ആര്‍.എസ്.എസിൻ്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ല; എം.വി ഗോവിന്ദൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആര്‍.എസ്.എസിൻ്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ല; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ആര്‍.എസ്.എസിൻ്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവർണർ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ് ഭവനെ ഉപയോഗിക്കുന്നെന്ന് അദ്ദേഹം വിമർശിച്ചു. ഗവര്‍ണർ ഭരണഘടനപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നെന്നും എം.വി ഗോവിന്ദൻ പറ‍ഞ്ഞു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്ന തരത്തില്‍ ശാസ്ത്ര- സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാർത്താ സമ്മേളനം നടത്തി എന്നതല്ലാതെ പുതിയ ഒരു കാര്യവും ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുകയാണ്. തന്നെ നിയമിച്ചവരെ പ്രീതിപ്പെടുത്താൻ ആണ് ഗവർണർ ശ്രമിക്കുന്നതെന്ന് എം.വി ഗോവിന്ദൻ വിമർശിച്ചു.

ഗവർണറുടെ സംഘ പരിവാർ വിധേയത്വം ഗവർണർ കൂടുതൽ വ്യക്തമാക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നവരാണ്. ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ ഞാന്‍ ആര്‍.എസ്.എസാണ്. പണ്ടേ ആര്‍.എസ്.എസുമായി ബന്ധമുണ്ട്. ഞാന്‍ പറയുന്നതെല്ലാം ആര്‍.എസ്.എസിനുവേണ്ടിയാണ് എന്നൊക്കെ ആളുകള്‍ക്ക് മനസിലാകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ അതിനെക്കുറിച്ചൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോള്‍ കെ.കെ രാഗേഷ് പോലീസിനെ തടഞ്ഞുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അത് പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് കെ.കെ രാഗേഷ് നടത്തിയതെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി.

0Shares