
കണ്ണുകൾ അടച്ചുപിടിച്ച് പൊട്ടിച്ചിരിക്കുന്ന ഇമോജി ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ വളരെ പ്രശസ്തമാണ്. ബംഗ്ലാദേശിലെ ഒരു മുസ്‌ലിം പണ്ഡിതൻ ഈ റിയാക്ഷൻ ഉപയോഗിക്കൽ ഹറാമാണെന്ന ഒരു വിചിത്രമായ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.ബംഗ്ലാദേശിലെ അറിയപ്പെട്ട മുസ്‌ലിം പണ്ഡിതനായ അഹ്മദുല്ല മുസ്‌ലിങ്ങൾ ഫേസ്ബുക്കിലെ ‘ഹാ ഹാ’ ഇമോജി ഉപയോഗിക്കരുതെന്ന് ഫത്വ (മത വിധി) പുറപ്പെടുവിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിലും യൂട്യൂബിലുമായി മൂന്ന് മില്യണിലധികം ഫോളോവേഴ്സുണ്ട് അഹ്മദുല്ലക്ക്. ബംഗ്ലാദേശിന്‍റെ മത വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ നിരന്തരം ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തി കൂടിയാണ് അഹ്മദുല്ല.മറ്റൊരു വ്യക്തിയെ പരിഹസിക്കുന്നതിനെക്കുറിച്ചും, തമാശ പറയുന്നതിനെക്കുറിച്ചും അഭിപ്രായം ചോദിച്ച വ്യക്തിയോടാണ് ഫേസ്ബുക്കിലെ ഇമോജിയെക്കുറിച്ചും പണ്ഡിതൻ തന്‍റെ അഭിപ്രായം പറഞ്ഞത്. ഇതിനെ തുടർന്ന് നിരവധി പേരാണ് അദ്ദേഹത്തിന് എതിരെ വിമർശനങ്ങളുമായി രംഗത്ത് വരുന്നത്.
ജൂൺ 19 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹ്മദുല്ല വിവാദമായ പരാമർശം നടത്തിയത്. വൈറൽ വീഡിയോയിൽ ‘ഹാ ഹാ’ റിയാക്ഷൻ ലഭിക്കുന്ന വ്യക്തിയും ഈ റിയാക്ഷൻ തമാശ രൂപേണ എടുക്കുകയാണെങ്കിൽ കുഴപ്പമില്ലെന്നും അല്ലാത്ത പക്ഷം ഇത്തരം റിയാക്ഷനുകൾ ഹറാമായി കണക്കാക്കുമെന്നും പറയുന്നു. ആരെയും പരിഹസിക്കാൻ പാടില്ല എന്നം മത നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് ഹറമായത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
