
കാസർകോട് / മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. എം.എസ്.എഫ്, യൂത്ത് ലീഗ്, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ചിൽ അണിനിരന്നു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെണ്ട് ബുധനാഴ്‌ച പ്രസിദ്ധീകരിക്കാൻ ഇരിക്കെയാണ് പ്രതിഷേധം ശക്തമായത്.
സമരക്കാർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി. പോലീസ് ബാരിക്കേഡുകൾ മറിച്ചിടാനുള്ള ശ്രമങ്ങളും നടന്നു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കലക്ടറേറ്റുകളിൽ ആണ് മാർച്ച് സംഘടിപ്പിച്ചത്.
പ്ലസ് വണ്‍ അപേക്ഷകരിലും കുറവാണ് മലബാറിലെ സീറ്റുകളുടെ എണ്ണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു. പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളില്‍ പകുതിയില്‍ അധികവും മലബാറില്‍ നിന്നാണ്.
