
കെ.എന്‍.എ ഖാദറിനെ പുറത്താക്കാന്‍ മുസ്‌ലിം ലീഗിന്ധൈര്യം ഇല്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുസ്‌ലിം തീവ്രഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് ലീഗ് കെ.എന്‍.എ ഖാദറിനെ തള്ളിപ്പറയുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇന്ന് കോഴിക്കോട് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെ.എന്‍.എ ഖാദര്‍. ലീഗ് പുറത്താക്കിയാലും കെ.എന്‍.എ ഖാദര്‍ അനാഥാകില്ല. ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന്യമുള്ള ആളാകാന്‍ കെ.എന്‍.എ ഖാദറിന് സാധിക്കുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേസരി മന്ദിരത്തില്‍ ആർ.എസ്.എസ് സംഘടിപ്പിച്ച സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെ.എന്‍.എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. സംഭവം വിവാദമായതിന് പിന്നാലെയാണ് ലീഗ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയത്. സാംസ്‌കാരിക പരിപാടി എന്ന നിലയിലാണ് താന്‍ പങ്കെടുത്തത് എന്നും എല്ലാ മതസ്ഥരുടെയും പരിപാടിക്ക് പോകുന്നതില്‍ തെറ്റില്ലെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞിരുന്നു.
