
കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ കൊലപാതകത്തിൽ മുസ്‌ലിം ലീഗിന് ഒരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡൻ്റ് ടി.ഇ അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാനും പറഞ്ഞു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച കല്ലൂരാവി വാർഡിൽ പരാജയപ്പെട്ട സി.പി.എം അക്രമം അഴിച്ച് വിടുകയായിരുന്നു.
ഫലപ്രഖ്യാപന ദിവസമുണ്ടായ നിസാര പ്രശ്നം പ്രാദേശികമായി പറഞ്ഞ് പരിഹരിച്ചതായിരുന്നു. അക്കാര്യം വീണ്ടും സമൂഹ മാധ്യമങ്ങൾ വഴി കുത്തിപ്പൊക്കി നാട്ടിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാർ ഒരു വക്കീൽ നടത്തിയ ഹീനപ്രവർത്തനങ്ങളുടെ പരിണിതഫലമായിട്ടാണ് പിന്നീട് അക്രമങ്ങൾ അരങ്ങേറിയതും കൊലപാതകത്തിൽ കലാശിച്ചതും.

കൊലപാതക രാഷ്ട്രീയം മുസ്‌ലിം ലീഗിന്‍റെ നയമല്ല കൊലപാതകത്തെ പാർട്ടി അപലപിക്കുന്നു സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ പിടികൂടാൻ പോലീസ് തയ്യാറാവണം. ഊഹാപോഹങ്ങളുടെയും രാഷ്ട്രീയ സമർദ്ദത്തിന്‍റെയും പേരിൽ കേസന്വേഷണം വഴിതിരിച്ച് വിടരുത്. കൊലപാതകത്തിന്‍റെ യഥാർത്ഥ വസ്തുത പുറത്ത് കൊണ്ട് വന്ന് ദുരൂഹത നീക്കാനും കലാപത്തിന് പ്രേരണ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
