
കാസർകോട്: മുസ്‌ലിം ലീഗിനെതിരെ അനാവശ്യമായി കുതിരകയറുന്ന സി.പി.എം. ജില്ലാ സെക്രട്ടറിക്ക് സമനില തെറ്റിയിരിക്കയാണെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ. തിരഞ്ഞെടുപ്പുകളിലെ തോൽവിയും സർക്കാരിന്‍റെ ഭരണപരാജ യവും മൂലം നിർജീവമായ പാർട്ടി പ്രവർത്തകരെ പിടിച്ച് നിർത്താനാണ് മുസ്‌ലിം ലീഗുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കാര്യങ്ങൾ ലീഗിന്‍റെ തലയിൽ വെക്കാനുള്ള വൃഥാ ശ്രമം നടത്തുന്നത്.
സി.പി.എം. ജില്ലാ സെക്രട്ടറി ചുമതലയേറ്റശേഷമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത്. പരാജയത്തിന്‍റെ ജാള്യത മറക്കാനും മുസ്‌ലിം ലീഗിന്‍റെ ജനപിന്തുണയിൽ വിറളി പൂണ്ടുമാണ് പാർട്ടിക്കെതിരെ ഇല്ലാ കഥകൾ മെനയുന്നത്.

മാഫിയാ രാഷ്ട്രീയത്തിന്‍റെ വക്താക്കൾ ആരാണെന്ന് ജനങ്ങൾക്കറിയാം. ക്വട്ടേഷൻ സംഘങ്ങളെ തീറ്റി പോറ്റുകയും പ്രളയ ഫണ്ടും ,പെൻഷൻ ഫണ്ടും അടിച്ചു മാറ്റുന്ന തട്ടിപ്പ് സംഘങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന സി.പി.എം. വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് നടത്തുന്നത്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സാധിക്കുമോ എന്ന ചിന്തയാണ് സി.പി.എം. ജില്ലാ സെക്രട്ടറിയെ പിച്ചും പേയും പറയാൻ പ്രേരിപ്പിക്കുന്നത്. ഇത് ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും അബ്ദുൾ റഹ്മാൻ പറഞ്ഞു.
