
ന്യൂഡല്‍ഹി: ആലത്തൂർ എം.പി രമ്യ ഹരിദാസ് (കേരളത്തിലെ പെങ്ങളുട്ടി) ലോക്‌സഭയില്‍ പൊട്ടിക്കരഞ്ഞു. സ്പീക്കറുടെ മുന്നില്‍ എത്തിയാണ് പെങ്ങളൂട്ടിയുടെ പൊട്ടിക്കരച്ചിൽ. ബിജെപി എം.പിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് പറഞ്ഞായിരുന്നു രമ്യ ഹരിദാസ് കരഞ്ഞത്. ബിജെപി എം.പി. ജസ്‌കൗണ്‍ മീണ, ശോഭ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

ലോക്‌സഭ ഇന്ന് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ഡല്‍ഹി കലാപത്തിൻ്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ബിജെപി എം.പിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് രംഗങ്ങള്‍ വഷളായത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോഴാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരേ ബിജെപി എംപിമാരും പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധം.
