
ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്ന് സുപ്രീം കോടതി. പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് കോടതി പറഞ്ഞു. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചതിനോടൊപ്പമാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.

2019 ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുൻജുഹുനു ജില്ലയിലാണ് മരുമകൾ അൽപന, സുബോദ് ദേവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. അൽപനയുടെ ഭർത്താവ് സച്ചിൻ സൈനികനാണ്. ഭർതൃവീട്ടിലാണ് അൽപന താമസിച്ചിരുന്നത്. അവിടെവച്ച് അൽപനയും മനീഷ് എന്ന യുവാവുമായുള്ള ബന്ധം സുബോദ് ദേവി കണ്ടെത്തിയതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അൽപന പാമ്പാട്ടിയുടെ പക്കൽനിന്നും പാമ്പിനെ വാങ്ങിയത്. അതിനുശേഷം സുബോദ് ദേവിയുടെ കിടക്കയിൽ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാർ പിറ്റേദിവസം കാണുന്നത്. രാജസ്ഥാനിൽ പാമ്പുകടിയേറ്റ മരണം സ്വാഭാവികമായതിനാൽ ആരും സംശയിച്ചില്ല. എന്നാൽ അൽപനയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സച്ചിൻ്റെ സഹോദരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃത്യം തെളിഞ്ഞത്. അൽപന, കാമുകൻ മനീഷുമായി കൃത്യം നടന്ന ദിവസം 124 തവണ ഫോണിൽ സംസാരിച്ചതിന് തെളിവുണ്ട്.
