
കൊച്ചി നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിന്ധുവിൻ്റെ ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യം ദിലീപിൻ്റെ ശല്ല്യം ചെയ്യലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
ദിലീപ് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. സിന്ധുവിൻ്റെ മകൻ അതുലിനെ വിഷ്ണു ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ദിലീപിന് താക്കീത് ചെയ്യാനായി അതുൽ സന്ദേശമയച്ചതിനാണ് ഭീഷണി. പൊലീസിൽ പരാതി കൊടുക്കാൻ അതുലിനെ വെല്ലുവിളിക്കുന്നത് ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് നായരമ്പലം സ്വദേശി സിന്ധുവിനെയും മകനെയും വീട്ടിൽ പൊളളലേറ്റ നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് ദിലീപിൻ്റെ പേര് സിന്ധു പറഞ്ഞതാണ് കേസിൽ നിർണായകമായത്. ദിലീപിനെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഞാറക്കൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ദിലീപിൻ്റെ ശല്ല്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച സിന്ധു ഞാറക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. പക്ഷേ ഞാറക്കൽ പൊലീസ് കാര്യമായി ഒന്നും ചെയ്തില്ലെന്ന് സിന്ധുവിൻ്റെ അച്ഛനും അമ്മയും പറയുന്നു. ഇതിൽ മനംനൊന്താണ് യുവതിയുടെ മരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സിന്ധുവിനെയും മകൻ അതുലിനെയും ഇന്നലെയാണ് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധു ഉച്ചയ്ക്കും അതുൽ രാത്രിയിലും മരിച്ചു.
