പോളണ്ടില്‍ നിന്നും ചെന്നൈയില്‍ എത്തിയത് ജീവനുള്ള നൂറിലധികം എട്ടുകാലികള്‍; ഡീ പോര്‍ട്ട് ചെയ്യാനൊരുങ്ങി അധികൃതര്‍

  • Post category:news
  • Reading time:1 min read
You are currently viewing പോളണ്ടില്‍ നിന്നും ചെന്നൈയില്‍ എത്തിയത് ജീവനുള്ള  നൂറിലധികം എട്ടുകാലികള്‍; ഡീ പോര്‍ട്ട് ചെയ്യാനൊരുങ്ങി അധികൃതര്‍

പോളണ്ടില് നിന്നും പോസ്റ്റല്‍ മാര്‍ഗം എത്തിയത് നൂറിലധികം ജീവനുള്ള എട്ടുകാലികള്‍. ചെന്നൈയിലാണ് വിചിത്ര സംഭവം. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തേത്തുടര്‍ന്നായിരുന്നു പരിശോധന. അരുപുകോട്ടെ സ്വദേശിയായ ഒരാള്‍ക്കെത്തിയ പാഴ്‌സലിലാണ് നൂറിലധികം എട്ടുകാലികളെ കണ്ടെത്തിയത്.

സില്‍വര്‍ ഫോയിലും പഞ്ഞിയും വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളില്‍ അടച്ച നിലയിലായിരുന്നു എട്ടുകാലികള്‍ ഉണ്ടായിരുന്നത്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ചേര്‍ന്ന് എട്ടുകാലികളെ പരിശോധിച്ചു. അമേരിക്കയുടേയും മെക്‌സിക്കോയുടേയും മധ്യഭാഗത്തും തെക്കന്‍ മേഖലകളിലും കാണുന്ന റ്റാരന്‍ടുലാസ് വിഭാഗത്തില്‍പ്പെടുന്നതാണ് എട്ടുകാലികളെന്നാണ് പ്രാഥമിക നിരീക്ഷണം.

പല്ലികള്‍, പാമ്പുകള്‍, തവളകള്‍, എലികള്‍ എന്നിവയെ ഇരയാക്കുന്ന ഇനം എട്ടുകാലികളാണ് ഇവയെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. സാധാരണ നിലയില്‍ മനുഷ്യരെ ആക്രമിക്കുന്ന ഇനം എട്ടുകാലികളല്ല ഇവ.
ഇവയെ അയച്ച രാജ്യത്തേക്ക് തിരികെ അയക്കാനുള്ള നിര്‍ദ്ദേശമാണ് വിദഗ്ധര്‍ നല്‍കുന്നത്. എന്ത് ലക്ഷ്യത്തിലാണ് എട്ടുകാലികളെ രാജ്യത്തേക്ക് എത്തിച്ചതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. കസ്റ്റംസ് ആക്ട് 1962 വിലെ വിദേശ വ്യാപാരം അനുസരിച്ചാണ് നിലവില്‍ എട്ടുകാലികളെ കണ്ടെടുത്തിട്ടുള്ളത്. ഇവയെ തിരിച്ച് പോളണ്ടിലേക്ക് ഡീ പോര്‍ട്ട് ചെയ്യാനാണ് തീരുമാനം.

0Shares