
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നൂറിലേറെ വെബ് സൈറ്റുകള്‍ കൂടി നിരോധിച്ചു. സൈറ്റുകള്‍ നിരോധിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. നിക്ഷേപ, വായ്‌പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത്.
ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ സാഹചര്യത്തിലാണ് നൂറിലധികം വിദേശ നിക്ഷേപ തട്ടിപ്പ് വെബ്സൈറ്റുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.

സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെൻ്റെര്‍ വ്യക്തമാക്കി. അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സെറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ ഈ വെബ്സൈറ്റുകള്‍ നിരവധി അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്.
തുടര്‍ന്ന് പണം ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് 250ഓളം ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
