
ഡി.വൈ.എഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് നടപടി.

കോഴിക്കോട് സി.ജെ.എം കോടതിയുടേതാണ് ഇരുവരെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. 2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡി.വൈ.എഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടി.വി രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
നേരത്തെ കേസിൽ പ്രതികളെല്ലായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. തുടര്‍ന്ന് കേസിൽ ഹൈക്കോടതി ഇടപെടുകയും നേതാക്കളോട് വിചാരണ കോടതിയിൽ ഹാജരാവാൻ നിര്‍ദേശിക്കുകയും ചെയ്തു. വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ വിചാരണ കോടതിക്കും ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
