
എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൻ്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഞായറാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.
രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എം.ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെ ആണ് മരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച കേരളത്തില്‍. തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയില്‍ മോദി പങ്കെടുക്കുന്നു. കുന്നംകുളത്ത് രാവിലെ 11 മണിക്കാണ് ആദ്യ പൊതുയോഗം.
ആലത്തൂര്‍, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മോദി വോട്ട് തേടും. ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.
