
രാജ്യത്ത് പീഡനക്കേസുകൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഉത്തർപ്രദേശ് വനിതാ കമ്മിഷൻ അംഗം മീനാകുമാരി. അതുകൊണ്ടു തന്നെ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും വനിതാകമ്മിഷൻ അംഗം മീനാകുമാരി പറഞ്ഞു. അലിഗഡ് ജില്ലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടയിലാണ് മീന കുമാരി ഇങ്ങനെ പറഞ്ഞത്.

”പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ആൺകുട്ടികളുമായി സംസാരിക്കുന്നതിനും പിന്നീട് അവർക്കൊപ്പം ഒളിച്ചോടുന്നതിലേക്കും വഴിവയ്ക്കും. വീട്ടുകാർ പലപ്പോഴും മൊബൈൽ ഫോണിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തവർ ആയതുകൊണ്ടുതന്നെ ഫോൺ പരിശോധിക്കാറില്ല” എന്നും മീനാകുമാരി പറഞ്ഞു. പെൺകുട്ടികൾക്കെതിരായ അക്രമങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
അമ്മമാർക്ക് ഇതിൽ വലിയൊരു പങ്ക്വഹിക്കാനുണ്ട്. തങ്ങളുടെ മക്കൾ ജീവിതത്തിൽ ശ്രദ്ധയില്ലാത്തവരായി മാറുന്നുവെങ്കിൽ അതിന്‍റെ ഉത്തരവാദികൾ അമ്മമാർ തന്നെയാണെന്നും അവർ പറഞ്ഞു. എന്നാൽ, മീനാകുമാരിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നതായിരുന്നു വനിതാ കമ്മിഷൻ വൈസ് ചെയർപേഴ്സണായ അഞ്ജു ചൗധരിയുടേത്. ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുളള പരിഹാരം മൊബൈൽ ഫോൺ എടുത്തുമാറ്റുന്നതല്ലെന്ന് അവർ വ്യക്തമാക്കി.
