
ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്, വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്‍റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് നിരീക്ഷിച്ചു.

കർണാടക സ്വദേശിയായ യുവതിയും ഉത്തർപ്രദേശുകാരനായ യുവാവും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രധാന നിരീക്ഷണങ്ങളുണ്ടായത്. ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽപ്പെട്ടതാണ് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.
സങ്കീർണമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും ഇതിനായി പോലീസ് അധികൃതർ എട്ട് ആഴ്ചയ്ക്കകം മാർഗരേഖ തയാറാക്കണമെന്നും കോടതി നിർദേശിച്ചു.
