
തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ ഗവർണറെ പരോക്ഷമായി വിമർശിച്ചും കണ്ണൂർ സർവകലാശാലാ വൈസ്. ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് സംഘപരിവാർ നയങ്ങൾ കേരളത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമം നടക്കുകയാണ്. ഇതിന് പിന്തുണക്കാരായി പ്രതിപക്ഷം മാറുന്നുവെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം അറിയാവുന്നത് കൊണ്ട് ഇതിൽ അദ്ഭുതമില്ല.

ഹിന്ദുത്വ നയങ്ങളോടുള്ള നിലപാടിൽ കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ കോൺഗ്രസ് ഇതിൽ നിന്ന് പിന്മാറണമെന്ന് കോൺഗ്രസിനോടും മുസ്ലീം ലീഗിനോടും ആർ.ബിന്ദു ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലാ വി.സി ഗോപിനാഥ് രവീന്ദ്രൻ രാജ്യന്തര പ്രശസ്തിയുള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ദൗർബല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് അതു തിരുത്താൻ സർക്കാർ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിൻ്റെ സൽപേര് തകർക്കാൻ ശ്രമിക്കുകയാണ്. സാന്ദർഭിക പിഴവുകൾ പർവതീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി രാജ്യത്തെ സർവകലാശാലകളിൽ കടന്നു കയറാൻ കേന്ദ്രത്തെ നയിക്കുന്നവർ ശ്രമിക്കുന്നു. മര്യാദയ്ക്ക് കണ്ടു പോയില്ലെങ്കിൽ അപകടണമാണെന്ന മുന്നറിയിപ്പും മന്ത്രി നൽകി.
