
കാസര്‍കോട്: പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഇടനിലക്കാരിയായി നിന്ന യുവതി അറസ്റ്റില്‍. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ബിഫാത്തിമ (42) ആണ് അറസ്റ്റിലായത്. ബീഫാത്തിമ ബദിയഡുക്ക സ്വദേശിയാണ്.
ഉദുമയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണ് ഇടനിലക്കാരിയായ ബിഫാത്തിമ പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്ക് കൈമാറിയത്. ഇവര്‍ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

കാസര്‍കോട് വനിതാ സെലില്‍ നിന്നും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ് ബീഫാത്തിമയുടേത്. നേരത്തെ ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥിരം താമസക്കാരിയായിരുന്ന ബീഫാത്തിമ സെക്‌സ് റാകറ്റിലെ പ്രധാന ഇടനിലക്കാരിയാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
ഇവര്‍ 19കാരിയെ കൂടാതെ നിരവധി പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെങ്കിലും മറ്റു സംഭവങ്ങളിലൊന്നും പരാതിയില്ലാത്തതിനാല്‍ 19കാരിയെ പീഡിപ്പിച്ച ഒരൊറ്റ കേസില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
