
കോഴിപ്പോരിനിടെ മധ്യവയസ്കൻ മരിച്ചതിനെത്തുടർന്ന് കോഴിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ 45 വയസുള്ള സതീഷ് എന്നയാളാണ് മരിച്ചത്. ഫെബ്രുവരി 23 നാണ് അനധികൃതമായി കോഴിപ്പോര് നടന്നത്. ഗൊല്ലപ്പള്ളി മണ്ഡലത്തിലെ യെല്ലമ്മ ക്ഷേത്ര പരിസരത്താണ് കോഴിപ്പോര് നടന്നത്.

സതീഷിന്‍റെ കോഴിയും കോഴിപ്പോരിൽ പങ്കെടുത്തു. മൂന്ന് ഇഞ്ച് നീളമുള്ള കത്തിയാണ് സതീഷ് തന്‍റെ കോഴിയുടെ കാലിൽ കെട്ടിയത്. കോഴിപ്പോരിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ കോഴി ശ്രമിച്ചു. കോഴിയെ പിടികൂടുന്നതിനിടെ കാലിൽ കെട്ടിയിരുന്ന കത്തി സതീഷിന്‍റെ അടിവയറ്റിലേക്ക് തുളച്ചുകയറി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സതീഷ് മരിച്ചു.
കോഴിയെ ഒരു ദിവസം ഗൊല്ലപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്. പിന്നീട് കോഴിക്കൂടിലേക്ക് മാറ്റി. കാവലിന് ഒരു കോൺസ്റ്റബിളിനെ നിയോഗിച്ചു. കോഴിപ്പോരിൽ പങ്കെടുത്ത 15 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവായി കോഴിയെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്‍റെ പദ്ധതി.
