
കെ. സുധാകരൻ പുതിയ കെ.പി.സി.സി പ്രസിഡന്‍റായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് വച്ചാണ് ചുമതലയേൽക്കുക. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ. സുധാകരൻ നൽകുന്നത്.

ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കകത്ത് നടപ്പില്ലെന്നും, ഗ്രൂപ്പ് അവസാനിപ്പിക്കുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ കെ. സുധാകരൻ പറഞ്ഞു. പാർട്ടി വിരുദ്ധ പ്രവർത്തനം ഉണ്ടായാൽ നിഷ്കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
അഭിപ്രായപ്രകടനം നടത്താൻ ഗ്രൂപ്പ് വേണ്ട. ഗ്രൂപ്പിന്‍റെ അംഗസംഖ്യ വർദ്ധിപ്പിക്കാനാണ് നാളിതുവരെ ജംബോ കമ്മിറ്റി ഉണ്ടാക്കുന്ന രീതി നടപ്പാക്കി വന്നിരുന്നത്. അതിനി വേണ്ട. കോൺഗ്രസിന്‍റെ സംഘടനാ ദൗർബല്യം പരിഹരിക്കുമെന്നും, പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാൻ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ നടന്നുവരികയാണെന്നും കെ. സുധാകരൻ വ്യക്തമാക്കുന്നു.
