
ചെർക്കള/ കാസർകോട്: മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അബൂബക്കർ കരുമാനത്തെയും സഹോദരൻ മുഹമ്മദലിയെയും സി.പി. എമ്മിൻ്റെ ജില്ലാ പഞ്ചായത്ത് അംഗം ഷംനയും പിതാവും സഹോദരനും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ വെട്ടേറ്റ് പരിക്ക് പറ്റിയ വൈറ്റ് ഗാർഡ് നേതാക്കളെ ആശുപ്പ്ത്രിയിൽ പ്രവേശിപ്പിച്ചു.

എർമാളം പ്രദേശത്തെ വികസന പ്രവൃത്തിയുമായി ബദ്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. ലീഗ് നേതാക്കളായ മൂസാബി ചെർക്കള, മാഹിൻ കേളോട്ട്, അബ്ദുള്ളകുഞ്ഞി ചെർക്കള തുടങ്ങിയവരും യൂത്തുലീഗ് നേതാക്കളും പ്രവർത്തകരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

സംഭവം വളരെ ദൗർഭാഗ്യകരമെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. സി.പി.എം നടത്തുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാത്തതിൻ്റെ ഉദാഹരണമാണ് ഈ കാണുന്നത് എന്നും ലീഗ് നേതാക്കൾ കൂട്ടിച്ചേർത്തു. അതേസമയം, ചെങ്കളയിൽ തോട് നികത്തിയതിനെതിരെ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന പറയുന്നു. ആക്രമണത്തിൽ ഷംനയുടെ സഹോദരങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

