
മലപ്പുറം: പതിനഞ്ചുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി മൊത്ത വില്‍പ്പനക്കാരനെയും സംഘത്തെയും ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. പുളിക്കല്‍ കൊട്ടപ്പുറം ആന്തിയൂര്‍കുന്ന് കാര്യപ്പറമ്പത്ത് ശിഹാബുദ്ധീൻ (45) ആണ് അറസ്റ്റിലായത്. കാറില്‍ സൂക്ഷിച്ച 89 ഗ്രാം എം.ഡി.എം.എയുമായി വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് ശിഹാബുദ്ധീനെ വാഹന പരിശോധനക്കിടെയാണ് പൊലീസ് പിടികൂടിയത്.
ശിഹാബുദ്ധീനെ കൂടുതല്‍ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇയാളുടെ വെള്ളിമാട് കുന്നിലെ ഫ്‌ളാറ്റില്‍ നിന്നും 201 ഗ്രാം എം.ഡി.എം.എയും 2.25 ലക്ഷം രൂപയും കണ്ടെടുത്തു.

ഏകദേശം ആറ് മാസക്കാലമായി ഇയാള്‍ കുടുംബസമേതം ഈ ഫ്‌ളാറ്റില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ക്ക് വിദേശത്തായിരുന്നു ജോലി. എന്നാല്‍ ഒരു വര്‍ഷമായി നാട്ടില്‍ എം.ഡി.എം.എ മൊത്ത വില്‍പ്പന നടത്തുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ രാജുപാൽ മീണ പറഞ്ഞു.
ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന് ഇയാള്‍ ലഹരിമരുന്നുകള്‍ എത്തിച്ചു കൊടുക്കാറുണ്ട്. എന്നാല്‍ ശിഹാബുദ്ധീന്‍ ലഹരിമരുന്ന് ഉപയോഗിക്കാത്ത ആളാണെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നാണ് ശിഹാബുദ്ധീന്‍ എം.ഡി.എം.എ എത്തിച്ചത്. ചേവായൂര്‍ എസ്.ഐ സജി, ലിവേഷ്, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
