
ഭഗത് സിംഗിനെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി സംസാരിച്ചെന്ന വിവാദത്തില്‍ മറുപടിയുമായി കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്. ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന് ചെവികൊടുക്കാന്‍ ഒട്ടും ഉദ്ദേശിച്ചിട്ടില്ലെന്നാണ് രാജേഷിന്‍റെ മറുപടി.
ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ ഉണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്നും രാജേഷ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഭഗത് സിംഗ് രക്ഷസാക്ഷിദിനത്തില്‍ ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്‍റെ പേര് നല്‍കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഒരു പാര്‍ട്ടി മാത്രമാണ് മൗനം പാലിച്ചു.

ഹിന്ദുവിന്‍റെയും മുസല്‍മാന്‍റെയും സിഖുകാരുടെയുമെല്ലാം ചോര ഒഴുകി പരന്ന ജാലിയന്‍വാലാബാഗ് പോലുള്ള സമരമുഖങ്ങളില്‍ നിന്നാണ് ആധുനിക ഇന്ത്യ എന്നാ ആശയം ഉയര്‍ന്നുവന്നതെന്നും രാജേഷ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇപ്പോഴെങ്കിലും ഭഗത് സിംഗിന്‍റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കണമെന്ന നാല് വര്‍ഷം പഴക്കമുള്ള തന്റെ ആവശ്യം ഇപ്പോഴെങ്കിലും നിറവേറ്റുമോ? ഭഗത് സിംഗിനോടുള്ള ആദരവ് എത്രത്തോളമുണ്ടെന്ന് കാണട്ടെ എന്നും രാജേഷ് വെല്ലുവിളിച്ചു.
ബ്രിട്ടീഷുകാരന്‍റെ തൂക്കുമരമേറിയ ഭഗത് സിംഗിനെ നിഷ്‌കരുണം അവഗണിക്കുകയും അധികാരം കിട്ടിയ ഉടന്‍, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതുകയും ചെയ്ത സവര്‍ക്കറെ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ച് ആദരിക്കുകയും ചെയ്തവരാണ് ഭഗത് സിംഗിനോട് അനാദരവ് കാണിച്ചത്. താനല്ല എന്നും രാജേഷ് പറഞ്ഞു.
