
ഹൊസങ്കടി / കാസർകോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ മദ്യവേട്ട. പിക്കപ്പ് വാനില്‍ കടത്തിയ 2500 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടി. വാന്‍ ഡ്രൈവര്‍ കര്‍ണാടക ഹൊന്നാവര്‍ സ്വദേശി രാധാകൃഷണ എസ്.കമ്മത്ത് (59) ആണ് അറസ്റ്റിലായത്. കടത്തിന് ഉപയോഗിച്ച വാന്‍ കസ്റ്റഡിയിലെടുത്തു.

മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്‌ച രാത്രി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.റിനോഷിൻ്റെ നേതൃത്വത്തില്‍ വാന്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. ജില്ലയില്‍ എക്‌സൈസ് സംഘം നടത്തുന്ന ഏറ്റവും വലിയ മദ്യവേട്ടയാണ് ഇതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനക്കിടെ 41.78 ലക്ഷം രൂപ കുഴല്‍ പണവുമായി കര്‍ണാടക സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.നിഷാദ്, ബി.മഞ്ചുനാഥ്, കെ.ദിനൂപ്, എം.എം അഖിലേഷ്, എം.ഷാന്‍ജിത് എന്നിവര്‍ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
