
മലയാളിയും 23കാരനുമായ ഐ.എസ് ഭീകരൻ അഫ്ഗാനിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് ഐ.എസ് ഖൊറാസൻ ഭീകര സംഘടനയുടെ മുഖപത്രം റിപ്പോർട്ട് ചെയ്തു. ചാവേർ അക്രമണത്തിനിടെയാണ് നജീബ് അൽ ഹിന്ദി എന്ന ഭീകരൻ കൊല്ലപ്പെട്ടതെന്നാണ് വാർത്തയിൽ പറയുന്നത് .

കേരളത്തിൽ നിന്നുള്ള 23 -കാരനായ എം.ടെക് വിദ്യാർത്ഥിയാണ് നജീബ് എന്ന് ഖൊറാസൻ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസൻ’ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങൾ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തിൽ നിന്ന് അഫ്ഗാനിസ്താനിൽ എത്തിയതെന്നും പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസൻ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.
അഫ്ഗാനിൽ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമിൽ ഏകനായി താമസിച്ചുവരികയായിരുന്നു. ഇതിനിടെ സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി പാകിസ്താൻകാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചു. വിവാഹ ദിവസം ഐ.എസ് ഭീകരർക്ക് നേരെ ആക്രമണം ഉണ്ടായി.
തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറാൻ നജീബ് തീരുമാനിച്ചതായും ഐ.എസ് ഖൊറാസൻ മുഖപത്രത്തിലെ റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ പെൺകുട്ടിയുടെ പിതാവിൻ്റെ നിർബന്ധത്തിന് വഴങ്ങി വിവാഹം നടക്കകുയും ഇതിന് പിന്നാലെ ചാവേർ ആക്രമണത്തിൽ പങ്കെടുക്കാൻ പുറപ്പെടുകയും ചെയ്തതായി വോയിസ് ഓഫ് ഖൊറാസൻ പറയുന്നു.
