
വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
കാഞ്ഞങ്ങാട് / കാസർകോട്: ബാങ്കില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 50 ലക്ഷം രൂപ വായ്‌പ വാങ്ങിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. ഐ.ടി വിദഗ്‌ധനും പാണ്ടിക്കാട് സ്വദേശിയുമായ രാഹുലിനെ(28)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിൻ്റെ നേതൃത്വത്തില്‍ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്‌തത്.
പുല്ലൂര്‍ സ്വദേശി ഗിരീഷിനാണ് പണം നഷ്ടപ്പെട്ടത്. മുംബൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ഓറിയൻ്റെല്‍ ബാങ്കില്‍ നിന്നും വായ്‌പ വാങ്ങി തരാമെന്നാണ് പറഞ്ഞത്. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ലിങ്ക് അയച്ചു കൊടുത്താണ് തട്ടിപ്പ് നടത്തിയത്.

2020ലാണ് സംഭവം. വായ്‌പ ശരിയാക്കാന്‍ സര്‍വീസ് ചാര്‍ജായി ആദ്യം നാല് ലക്ഷം രൂപയും പിന്നീട് 50,000 രൂപയും ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.
വായ്‌പയോ നല്‍കിയ പണമോ തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.എസ്.ഐ മോഹനന്‍, എ.എസ്.ഐ ജോസഫ്, സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, രജീഷ് കൊടക്കാട് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
