
ഇന്ത്യന്‍ സൈന്യത്തിൻ്റെ ഭാഗമാകാന്‍ താത്പ്പര്യമുണ്ടെന്ന് ചേറാട് മലയില്‍ നിന്നും സൈന്യം രക്ഷിച്ച ആര്‍.ബാബു. എയര്‍ ഫോഴ്‌സിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടുണ്ടെന്നും ഏത് സേനയാണെങ്കിലും തനിയ്ക്ക് ചേരാന്‍ താത്പ്പര്യമുണ്ടെന്നും ബാബു പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ 40 മണിക്കൂറിലേറെ കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ കഴിഞ്ഞ ദിവസമാണ് സൈന്യം രക്ഷിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും കൂട്ടുകാരും മലകയറാന്‍ പോയത്. പകുതി വഴിയില്‍ രണ്ട് കൂട്ടുകാര്‍ പിന്മാറിയെങ്കിലും ബാബു മുകളിലേയ്ക്ക് കയറുകയായിരുന്നു. മുകളില്‍ നിന്ന് കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായി തീവ്രശ്രമമുണ്ടായി. അവസാനം കരസേന എത്തിയാണ് ബാബുവിനെ പുറത്തെത്തിച്ചത്. കരസേനയോടൊപ്പമിരിക്കുന്ന ബാബുവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
