
ക്രിസ്ത്യൻ യുവതിയും മുസ്‌ലിം വിഭാഗത്തിൽപ്പെട്ട സി. പി.എം നേതാവും തമ്മിലുള്ള പ്രണയ വിവാഹത്തിൽ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ. വിവാഹത്തിൽ ലൗ ജിഹാദ് അല്ലെന്നും കുടുംബങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിവാഹമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ജോർജ് എം. തോമസിന് തെറ്റ് പറ്റി. ജോർജിന്റേത് നാക്കുപിഴയായി കണക്കാക്കാം. ലൗ ജിഹാദ് പ്രചാരണം ആർ. എസ്. എസിന്റേതാണ്. സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു. ഇത് പാർട്ടി അംഗീകരിക്കില്ലെന്ന് മാത്രമല്ല അത്തരം ശ്രമങ്ങളെ ചെറുക്കുകയും ചെയ്യും.’- മോഹനൻ പറഞ്ഞു.

ഡി. വൈ. എഫ്.ഐ നേതാവിൻ്റെ ഒളിച്ചോട്ടം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി. പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി. വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ കോടഞ്ചേരി നൂറാംതോട് സ്വദേശി ഷെജിനും തെയ്യപ്പാറ സ്വദേശിയും സൗദി അറേബ്യയിൽ നഴ്സുമായ ജോത്സന മേരി ജോസഫുമാണ് ഒളിച്ചോടി വിവാഹിതരായത്. ലൗ ജിഹാദ് ആരോപണം ഉയർന്നതോടെ സ്വന്തം ഇഷ്ട പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്ന് യുവതി വ്യക്തമാക്കി. എന്നാൽ ഷെജിൻ്റെ നടപടി ശരിയായില്ലെന്ന് സി. പി. എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് എം. തോമസ് പറഞ്ഞിരുന്നു.
